കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. പ്രതിഷേധമാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി മുന്നോട്ടുപോകും. സമരത്തിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ യോഗം ചേരും. കര്‍ഷക സമരം നിലവില്‍ 41 ദിവസങ്ങള്‍ പിന്നിട്ടു.

ഏഴാംവട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കും. വരാനിരിക്കുന്ന ദിവസങ്ങളില്‍ മാര്‍ച്ചുകള്‍, ട്രാക്ടര്‍ പരേഡ് എന്നിങ്ങനെ തുടര്‍ച്ചയായ പ്രതിഷേധങ്ങളാണ് സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്.

ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍യിലേക്ക് നീങ്ങും. കുണ്ട്‌ലി – മനേസര്‍ – പല്‍വല്‍ ദേശീയപാതയിലും മാര്‍ച്ച് ആരംഭിക്കും. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. കൂടാതെ 23 ന് രാജ്ഭവന്‍ മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയില്‍ ജനുവരി എട്ടിനാണ് വീണ്ടും ചര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങ് വില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍