സിനിമ തിയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിൽക്കെ തിയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകൾ ലഭിക്കുന്നതിനു മുൻപ് തിയറ്റർ തുറക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഫിലിം ചേംബറും യോഗം ചേരും.

നാളെ മുതൽ സിനിമ തീയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ ആനുമതി നൽകിയെങ്കിലും പ്രദർശനം പുനരാരംഭിക്കാൻ സാധ്യതയില്ല. ജനുവരി അഞ്ചിന് റിലീസ് ചെയ്യാൻ ചിത്രങ്ങൾ ഇല്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. ദീർഘനാളായി തിയറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്ന സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചർജ് – വിനോദ നികുതി ഒഴിവാക്കൽ എന്നിവയിൽ തീരുമാനമുണ്ടായിട്ടില്ല. ഇതോടൊപ്പം തിയറ്ററുടമകൾ നൽകാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങൾ നൽകേണ്ടതില്ലെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നാളെ എക്‌സിക്യൂട്ടീവ് യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കും. ബുധനാഴ്ച വിവിധ സംഘടന പ്രതിനിധികളുമായി ഫിലിം ചേംബറും ചർച്ച നടത്തും.

മരയ്ക്കാർ അറബിക്കടലിലെ സിംഹം, തുറമുഖം, മാലിക് തുടങ്ങിയ താരചിത്രങ്ങൾ മാർച്ച്, മെയ് മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം പൂർത്തിയായ മമ്മൂട്ടിയുടെ ദി വൺ , ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകളുടെ റിലീസ് തീരുമാച്ചിട്ടില്ല. പത്തുമാസമായി അടഞ്ഞുകിടന്ന തിയറ്ററുകളിൽ പലയിടത്തും പ്രദർശനത്തിനായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് ആവും ഒരുപക്ഷേ കേരളത്തിൽ തിയറ്ററുകൾ പുരാരംഭിക്കുമ്പോൾ ആദ്യം പ്രദർശിപ്പിക്കുന്ന ചിത്രം.