തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഐടിവകുപ്പിലെ സ്‌പെയിസ് പാര്‍ക്കില്‍ നല്‍കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പഞ്ചാബില്‍ നിന്നും. ഇടനിലക്കാരായി നിന്നത് തിരുവന്തപുരം തൈക്കാടുള്ള ഏജന്‍സി.

സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് സ്‌പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി നേടിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ‘പഞ്ചാബിലെ ദേവ് എഡ്യുക്കേഷന്‍ സെന്റര്‍’ എന്ന സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയിലധികം നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. ഇതിന് ഇടനിലക്കാരായി നിന്നത് തമ്ബാനൂര്‍ തൈക്കാടുള്ള ‘എഡ്യുക്കേഷന്‍ ഗൈഡന്‍സ്’ എന്ന സ്ഥാപനമാണെന്നും കണ്ടെത്തി. ഈ സ്ഥാപനം 2017 ല്‍ പൂട്ടിപ്പോയതാണ്. ഇതിന്റെ ഉടമകളെ അടക്കം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

അതേസമയം സ്വപ്ന നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാത്രമാണ് ലഭ്യമായത്. ഒര്‍ജില്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

സ്വപ്‌ന ജോലി ചെയ്ത കെഎസ്‌ഐടിഐഎല്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്‌നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.