കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചർച്ച നടക്കുക. ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, അതിശൈത്യത്തിലും ഡൽഹി അതിർത്തികളിലെ സമരം 39-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ചർച്ച പരാജയപ്പെട്ടാൽ 6-ാം തീയതി മുതൽ 23-ാം തീയതി വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.