കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ഒറ്റപ്പെട്ട ദ്വീപിലോ മറ്റോ താമസിച്ചാലോ എന്നോക്കെ വെറുതെ ഒരു രസത്തിന് പറയുന്നവരും നിരവധിയുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ദ്വീപിന്റെ നടുവില്‍ നിലക്കൊള്ളുന്ന ഒരു ഒറ്റപ്പെട്ട വീടാണ് സോഷ്യല്‍മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്.

ഐസ്‌ലന്‍സിന് തെക്കുള്ള എല്ലിസെ ദ്വീപാണ് ചര്‍ച്ചയാവുന്നത്. നിലവില്‍ ആരും തന്നെ ഈ ദ്വീപില്‍ താമസിക്കുന്നില്ല. 300 വര്‍ഷം മുന്‍പ് അഞ്ചു കുടുംബമാണ് ഈ ദ്വീപില്‍ താമസം തുടങ്ങിയത്. മത്സ്യബന്ധനവും മറ്റുമായിരുന്നു ഇവരുടെ ഉപജീവന മാര്‍ഗം. നിലവില്‍ 1930ന് ശേഷം ഈ ദ്വീപില്‍ ആരും താമസിച്ചിട്ടില്ല.

1950ലാണ് ദ്വീപിന് നടുവിലുള്ള വീട് നിര്‍മ്മിച്ചത്.  പക്ഷി പിടിത്തത്തിനായി എല്ലിസെ ഹണ്ടിങ് അസോസിയേഷനാണ് ഈ വീട് നിര്‍മ്മിച്ചത്. ദ്വീപുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഈ വീടിനെയാണ് അസോസിയേഷന്‍ ആശ്രയിക്കുന്നത്. വെള്ള നിറത്തിലുള്ള ഈ വീട്ടില്‍ വൈദ്യുതി ഇല്ല. പ്രകൃതിദത്തമായി ലഭിക്കുന്ന വെള്ളമാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്.