വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വച്ച്‌ തനിക്കുണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവം തുറന്നു പറഞ്ഞ് സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജിത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് തനിക്ക് വയനാട്ടില്‍ വച്ചുണ്ടായ അനുഭവം പങ്കുവെച്ചത്.

വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പോയപ്പോള്‍ ഞാന്‍ ഒരു കടയില്‍ ചായ കുടിക്കാന്‍ കയറി. എന്തൊക്കെയാണ് വിശേഷങ്ങള്‍ ? ഇലക്ഷന്‍ വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തി. ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് ഞാന്‍ ചോദിച്ചത് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ‘പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങള്‍ക്ക് റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’ അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്: രഞ്ജിത്ത് പറഞ്ഞു.

ഈ ശബ്ദം കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണമെന്നും ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നാണ് പ്രകടന പത്രിക രഞ്ജിത് ഏറ്റുവാങ്ങിയത്.