പ്രതിപക്ഷ സഖ്യത്തെ രാജ്യത്ത് നയിക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ വിമർശിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിൽ സ്ഥിരത ഇല്ലെന്ന് ശരത് പവാർ വിമർശിച്ചു.

മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തിൽ ഒരു വർഷം തികയ്ക്കുകയാണ്. സമുചിതം ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികളുടെ തീരുമാനം. ഇതിനിടെ ആണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയുടെ നേത്യത്വപാടവത്തെ കുറിച്ച് ശരത് പവാർ സംശയം പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയുടെ മാതൃകയിൽ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാർ പറഞ്ഞു. നേതാവ് എന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളിൽ രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് പറയാൻ തനിക്ക് സാധിക്കില്ല. കോൺ​ഗ്രസിലെ മുതിർന്ന പരിചയ സമ്പന്നരായ നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധിയുടെ പ്രപർത്തന രീതിയിൽ എതിർപ്പുണ്ട്. സ്വന്തം പാർട്ടിയിൽ എതിർപ്പ് ഉയരുമ്പോൾ രാഹുലിന് മറ്റ് പാർട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാൻ സാധിക്കില്ലെന്നും പവാർ വിമർശിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ എതിർപ്പിന് സമാനമാണ് പവാർ രാഹുലിന്റെ നേതൃക്ഷമതയിൽ പ്രകടിപ്പിച്ച സംശയം. കോൺഗ്രസിലെ രാഹുൽ വിരുദ്ധ ചേരിക്കാണ് ഇത് ഊർജം നൽകുന്നത്. അതേസമയം, ശരത് പവാറിന്റെ വിമർശനത്തെ കണ്ടില്ലെന്ന് നടച്ചിരിക്കുകയാണ് കോൺഗ്രസ്. ശരത് പവാറിന്റെ വിമർശനത്തോട് ഇതുവരെയും പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.