കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് എര്‍പ്പെടുത്തണം എന്ന നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഒരേപോലെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. അഭിഭാഷകയായ അശ്വനി കെ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സത്യവാങ്മൂലം.

കുറ്റവാളികളായി നിയമം കണ്ടെത്തിയ പൊതുപ്രപര്‍ത്തകരെ ജനപ്രതിനിധികളാകുന്നതില്‍ നിന്നും ആജീവനാന്തം തടയണമെന്ന ആവശ്യം പല കൊണുകളില്‍ നിന്നും ഇപ്പോള്‍ ശക്തമാണ്. കുറ്റവാളികളായി കോടതി കണ്ടെത്തിയ രാഷ്ട്രീയക്കാര്‍ക്ക് നിയമം മൂലം ആജീവനാന്ത വിലക്ക് എര്‍പ്പെടുത്തണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശം. ഇതിനെ എതിര്‍ത്താണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കല്‍.

ശിക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രിംകോടതി അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ലിഖിതമായ സേവന വ്യവസ്ഥകള്‍ ഇല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. നിലവില്‍ ആറ് വര്‍ഷം ശിക്ഷിക്കപ്പെടുന്ന പൊതുപ്രപര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്.

ഇത് ഉചിതമായ കാലമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ നിലപാട് സ്വീകരിച്ചു. ഇപ്പോഴത്തെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പൊതു പ്രവര്‍ത്തകരെ കുറ്റക്യത്യങ്ങളില്‍ നിന്ന് വിലക്കാന്‍ പര്യാപ്തമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്