പൊലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. സിസിടിവി ക്യാമറകൾക്ക് പുറമേ ശബ്ദം റെക്കോർഡ് ചെയ്യുന്ന സംവിധാനം സ്ഥാപിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കസ്റ്റഡിയിൽ കഴിയുന്നവർക്ക് നേരെ അതിക്രമം അരങ്ങേറുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിർദേശം.
പൊലീസ് സ്റ്റേഷനുകൾക്ക് പുറമേ സിബിഐ, എന്‍ഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും ക്യാമറകൾ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർണായക ഉത്തരവ്.