പി.പി. ചെറിയാന്‍

ഫ്ലോറിഡ ∙ അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്ലോറിഡ. ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസ്സുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1,008,166 ആയി ഉയർന്നു. മരണസംഖ്യ 18,679. ഒരു മില്യൺ കേസ്സുകൾ കവിഞ്ഞ മറ്റ് രണ്ടു സംസ്ഥാനങ്ങൾ ടെക്സസും കലിഫോർണിയയുമാണ്.

26 ദിവസത്തിനുശേഷം ഫ്ലോറിഡാ ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നതിന് സ്കൂളുകൾ തുറന്നു പ്രവർത്തിച്ചതു കാരണമായതായി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നൂതന ചരിത്രത്തിൽ കൊറോണ വൈറസിനെ തുടർന്ന് സ്കൂളുകൾ അടച്ചിടുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്നു ഗവർണർ റോൺ ഡിസാന്റിസ് പറയുന്നു.

മാസ്ക്ക് ധരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഗവർണർ തന്റെ നയം വ്യക്തമാക്കി. മാസ്ക്ക് ധരിക്കുക എന്ന മാൻഡേറ്റിനോട് ഞാൻ വിയോജിക്കുന്നു. അതു വർക്ക് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഗവർണർ പറഞ്ഞു. പാൻഡമിക്കുമായി ബന്ധപ്പെട്ട മാൻഡേറ്റ് ലംഘിക്കുന്നവർക്ക് ഫൈൻ ഇടാക്കുന്നതിനുള്ള മുൻസിപ്പാലിറ്റികളുടെ ഉത്തരവ് ഒരാഴ്ച കൂടി തടഞ്ഞുകൊണ്ടു ഗവർണർ ഉത്തരവിട്ടു.

സെപ്റ്റംബറിൽ തന്നെ ഫ്ലോറിഡയിലെ റസ്റ്ററന്റുകളും ബാറുകളും 100% തുറന്ന് പ്രവർത്തിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഗവർണർ ഒപ്പുവച്ചിരുന്നു.