പി.പി. ചെറിയാന്‍

മിഷിഗൺ ∙ 47 വർഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാൻ വില്ലനായി എത്തിയത് കോവിഡ് 19. വിശുദ്ധ ദേവാലയത്തിൽ ഇരുവരുടേയും വലതുകരം മുഖ്യകാർമ്മികൻ ചേർത്തു പിടിച്ച് ജീവിതാവസാനം വരെ ഒന്നിച്ചു കഴിയണമെന്ന പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തിൽ തന്നെ നിറവേറ്റി. മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തോട് യാത്ര പറയുമ്പോൾ ഇരുവരുടേയും മരണസമയം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത് 2020 നവംബർ 24, വൈകിട്ട് 4.30 എന്നാണ്.

35 വർഷം മെഡിക്കൽ ഫിഡിൽ നഴ്സായി ജോലി ചെയ്ത പട്രീഷ (78)ക്കാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. ചികിത്സ തേടിയ ഇവർക്ക് വീട്ടിൽ ഐസലേഷനിൽ കഴിയാനായിരുന്നു നിർദേശം ലഭിച്ചത്.

വീട്ടിലെത്തി ഒരാഴ്ചയ്ക്കുശേഷം ട്രക്ക് ഡ്രൈവറായ ഇവരുടെ ഭർത്താവ് ലസ്‌ലിക്കും രോഗലക്ഷണങ്ങൾ‍ കണ്ടെത്തി. ഇത്തവണ ഇരുവരും ചേർന്നാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിയത്. ഇരുവരുടേയും രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് നവംബർ 24ന് അന്ത്യം സംഭവിക്കുകയായിരുന്നു.

മാതാപിതാക്കളുടെ ജീവിതം ആനന്ദകരവും മാതൃകാപരവുമായിരുന്നുവെന്ന് പെൺമക്കളിൽ ഒരാളായ ജൊവേന പറഞ്ഞു. ഒരൊറ്റ നോട്ടത്തിൽ ആരിലും ആകർഷിക്കപ്പെടുന്ന സ്വഭാവത്തിനുടമകളായിരുന്നു മാതാപിതാക്കളെന്നും ഇവർ അനുസ്മരിച്ചു.

ജോൺ ഹോപ് കിൻസ് യൂണിവേഴ്സിറ്റി ഒടുവിൽ പുറത്തുവിട്ട കണക്കുകളനുസരിച്ച് അമേരിക്കയിൽ കോവിഡ് 19 രോഗത്തെ തുടർന്ന് മരിച്ച 268087 ആളുകളുടെ പട്ടികയിൽ ദമ്പതികളും ഉൾപ്പെടുന്നു.