നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. വിചാരണകോടതി മാറ്റേണ്ടതില്ല എന്ന ഹൈക്കോടതി വിധി‌ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നടപടി. ഇതിന് പിന്നാലെ സർക്കാർ നിയമോപദേശം തേടിയിരുന്നു.

സിആര്‍പിസി 406 പ്രകാരം ആകും ഹൈക്കോടതി ഉത്തരവ് സർക്കാർ ചോദ്യം ചെയ്യുക. കോടതി മാറ്റത്തിനുളള ആവശ്യം ആകും പ്രധാന അഭ്യര്‍ത്ഥന. ഹൈക്കോടതി നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ വാദിക്കും. 2013ലെ ഭേദഗതി പ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നും ചൂണ്ടിക്കാട്ടും.

കേസില്‍ ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. വിചാരണ കോടതി മാറ്റണം എന്ന ആവശ്യത്തിനൊപ്പം വിചാരണ സമയവും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണ് വിവരം.