പി.പി. ചെറിയാന്‍

ന്യൂയോർക്ക് ∙ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്റ് ഓഫിസ് തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ ലോയർ നീരാ റ്റണ്ടനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത വിമർശകയായ നീരക്ക് സുപ്രധാന ചുമതല നൽകിയതിൽ പാർട്ടി നേതൃത്വവും, അതോടൊപ്പം ഡമോക്രാറ്റിക് പാർട്ടിയിലെ ചിലരും രംഗത്തെത്തി.

നവംബർ 29ന് നിയമവാർത്ത പുറത്തുവന്നതോടെയാണ് എതിർപ്പ് മറനീക്കി പുറത്തു വന്നത്. നീരയുടെ നിയമത്തിനു സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ വനിതയായിരിക്കാം നീരാ റ്റണ്ടൻ.

ഗവൺമെന്റിന്റെ ബജറ്റ് തയ്യാറാക്കൽ ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് നീരയിൽ നിക്ഷിപ്തമാകുക. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് തിങ്ക്–ടാങ്കിന്റെ പ്രസിഡന്റായാണ് നിലവിൽ നീര പ്രവർത്തിക്കുന്നത്. നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർക്കെതിരെ വിമർശനമുയർത്തിയ നീരയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതിന് സിറോ ചാൻസ് മാത്രമാണെന്ന് റിപ്പബ്ലിക്കൻ സീനിയർ സെനറ്റർ ടെക്സസിൽ നിന്നുള്ള ജോൺ കോന്നൻ പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പ് പൂർത്തിയായി സെനറ്റിൽ ഡമോക്രാറ്റിന് ഭൂരിപക്ഷം ലഭിച്ചാൽ പോലും ഹില്ലരി ക്ലിന്റനെതിരെ മത്സരിച്ച ബർണി സാന്റേഴ്സിനെതിരെ വിമർശനം അഴിച്ചുവിട്ട ഇവർക്ക് ആവശ്യമായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുക എളുപ്പമല്ല. ഇതറിഞ്ഞുകൊണ്ടു തന്നെ ഇവരെ ബലിയാടാക്കി ബൈഡന്റെ മറ്റു നോമിനികളെ വിജയിപ്പിക്കുക എന്ന തന്ത്രം കൂടി ഇതിനു പുറകിലുണ്ട്.