നോം പെന്‍: കംബോഡിയയില്‍ വ്യാജ വൈന്‍ കഴിച്ച്‌ ഏഴു പേര്‍ മരിച്ചു. 130 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശവസംസ്‌കാര ചടങ്ങിനിടെ, വിഷാംശം കലര്‍ന്ന വൈന്‍ ഗ്രാമവാസികള്‍ കുടിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് ആരോഗ്യവിഭാഗം ജീവനക്കാര്‍ പറയുന്നു.

ശനിയാഴ്ച മധ്യ കംബോഡിയയിലെ കമ്ബോംഗ് ച്‌നാങ് പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. അരി കൊണ്ട് ഉണ്ടാക്കിയ വൈനില്‍ വിഷാംശം കലര്‍ന്നതാണ് മരണ കാരണം. വൈന്‍ കുടിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭൂരിഭാഗം പേരും ആരോഗ്യനില വീണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. നിരവധിപ്പേര്‍ സുഖംപ്രാപിച്ചതിനെ തുടന്ന് ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കംബോഡിയയുടെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ഷാവര്‍ഷം നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിഷപദാര്‍ത്ഥമായ മെഥനോള്‍ മദ്യത്തില്‍ കലരുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മദ്യം വാറ്റുന്നതില്‍ പോരായ്മകള്‍ സംഭവിക്കുമ്ബോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്.

കംബോഡിയയില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന പൊതുഇടങ്ങളില്‍ പതിവായി നല്‍കുന്ന വിഭവമാണ് അരി കൊണ്ട് ഉണ്ടാക്കിയ വൈന്‍. സ്ഥിതിഗതികള്‍ വിലയിരുത്താനും വിഷാംശം കലര്‍ന്ന വൈനിന്റെ വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും വിദഗ്ധരെ അയച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.