ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 4,87,807 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയര്‍ന്നു. 14,73,405 പേര്‍ മരിച്ചു. നാല് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഒരു കോടി മുപ്പത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,74,289 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4,46,952 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.81 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തര്‍ 88,47,600 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച്‌ 84,00,648 ആയി.

ബ്രസീലില്‍ ഇതുവരെ അറുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,73,165 ആയി.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയാറ് ലക്ഷം കടന്നു.റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 22,95,654 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.