പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ആഭ്യന്തരവകുപ്പിന്റെ അപേക്ഷയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുമായി ആശയവിനിമയം നടത്തിയ ശേഷമാകും സ്പീക്കര്‍ നിലപാടെടുക്കുക.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു, മുന്‍ ആരോഗ്യമന്ത്രി വി. എസ്. ശിവകുമാര്‍ എന്നിവര്‍ക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ഇതിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയത്. അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവിനും മുന്‍മന്ത്രിമാര്‍ക്കും എതിരായ അന്വേഷണത്തിന് ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.