ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനക്ക് ഡല്‍ഹിയില്‍ ഇനി 800 രൂപ മാത്രം. പരിശോധയുടെ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍അറിയിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനക്ക് 2,400 രൂപയാണ് ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന സൗജന്യമാണ്.

രാജ്യതലസ്ഥാനം കൊറോണ വൈറസിെന്‍റ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് കോവിഡ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ചതായി കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിക്കുന്നത്. ഡല്‍ഹിയില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താം. എന്നാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ ഇതോടെ സാധിക്കും’-അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് പരിശോധന ഫീസിെന്‍റ കാര്യത്തില്‍ ഇടപെടില്ലെന്ന് ഐ.സി.എം.ആര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടതെന്നായിരുന്നു ഐ.സി.എം.ആറിെന്‍റ നിര്‍ദേശം. തുടര്‍ന്ന് മഹാരാഷട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.

രാജ്യത്താകമാനം ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ, രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ അമിത നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തുന്നതിനുള്ള ചെലവ് 900 രൂപ മുതല്‍ 2800 രൂപ വരെയാണ്.

കോവിഡ് പരിശോധന നടത്താന്‍ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് സെപ്റ്റംബറില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മേല്‍വിലാസമുള്ള ആധാര്‍ കാര്‍ഡുമായി എത്തി ഐ.സി.എം.ആര്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ പരിശോധന നടത്താന്‍ കഴിയും.