തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തുമെന്നും കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള തീരത്ത് ഇന്ന് അർധരാതി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഡിസംബർ രണ്ടിന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. കരയിൽ ശക്തമായ കാറ്റിനും അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുത ലൈനുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്ഇബിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.