ചെന്നൈ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന പരാതിയുമായി ചെന്നൈ സ്വദേശി. കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്ന് ആരോപിച്ച്‌ നാല്‍പതുകാരനാണ് രംഗത്തെത്തിയത്.

അതേസമയം, വാക്‌സിന്‍ പരീക്ഷണത്തില്‍ വിധേയനായ ആളുടെ ആരോപണത്തോട് പ്രതികരിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്‌സിന്‍ പരീക്ഷണവും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞ്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ വാക്‌സിന്‍ പരീക്ഷണത്തെ കുറ്റപ്പെടുത്തുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയിലൂടെ പറഞ്ഞു. നഷ്ടപരിഹാരമായി 5 കോടി രൂപ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഈ വാക്‌സിന്റെ പരീക്ഷണം രാജ്യത്ത് നടത്തുന്നത്. പരീക്ഷണത്തിന് വിധേയനായതിനു ശേഷം ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന ആരോപണവുമായാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.സി.എം.ആര്‍, ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്നിങ്ങനെ വിവിധ കക്ഷികള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ സുരക്ഷിതമല്ലെന്ന് ആരോപിക്കുന്ന ഇദ്ദേഹം പരിശോധനയ്ക്കുള്ള അംഗീകാരവും ‘നിര്‍മ്മാണവും വിതരണവും’ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

കഴിഞ്ഞ ഒക്ടോബര്‍ 1നാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജൂക്കേഷനില്‍ വച്ച്‌ നാല്‍പ്പതുകാരന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യത്തെ പത്ത് ദിവസത്തേക്ക് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് കഠിനമായ തലവേദന ഛര്‍ദ്ദി തുടങ്ങിയവ ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.