ചെന്നൈയിൻ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ. ഇരു ടീമുകളും മികച്ച കളി കാഴ്ച വെച്ചെങ്കിലും ഗോളുകൾ നേടാനായില്ല. ആക്രമണവും പ്രത്യാക്രമണവും കൊണ്ട് സമ്പന്നമായ മത്സരത്തിൽ ഇരു ടീമുകളിലെയും ഗോൾ കീപ്പർമാരാണ് തിളങ്ങിയത്.

ചെന്നൈയിൻ എഫ്സിയുടെ നിലക്കാത്ത ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച ചെന്നൈയിൻ പലതവണ ഗോളിനരികെ എത്തി. പലപ്പോഴും അൽബീനോ ഗോമസിൻ്റെ ചോരാത്ത കൈകളാണ് ബ്ലാസ്റ്റേഴ്സിനെ സംരക്ഷിച്ചു നിർത്തിയത്. രണ്ട് തവണ അൽബീനോയ്ക്ക് ലഭിച്ച പിഴവ് മുതലെടുക്കാൻ ചെന്നൈയിന് കഴിഞ്ഞതുമില്ല. പരിഭ്രമത്തിൻ്റെ ആദ്യ 25 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാൻ തുടങ്ങി. വലതു വിങ്ങിലൂടെ മെനഞ്ഞെടുത്ത ആക്രമണങ്ങൾ ചെന്നൈയിൻ ബോക്സിൽ പരിഭ്രാന്ത്രി സൃഷ്ടിച്ചു. ചില ഷോട്ടുകൾ വിശാൽ കീത്തിനെ പരീക്ഷിച്ചു എങ്കിലും ചെന്നൈയിൻ ഗോൾകീപ്പറുടെ ഉറച്ച കൈകൾ ഗോൾ തടഞ്ഞു.