സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. വിജിലൻസിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കിൽ പിണറായി രാജിവച്ച് മുഖ്യമന്ത്രിക്കസേര മൂന്ന് മാസത്തേക്ക് തന്നെ എൽപ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് ബിജെപിയെ സഹായിക്കാനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി വെപ്രാളം കാണിക്കുന്നത് സർക്കാർ അറിഞ്ഞുള്ള അഴിമതിയാണെന്നതിന് തെളിവാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ധനമന്ത്രിയുടെ പരസ്യ വിമർശനം മുഖ്യമന്ത്രിക്ക് എതിരെയാണ്. കെഎസ്എഫ്ഇക്ക് എതിരായ അന്വേഷണം എന്ത് വട്ടാണെന്ന ചോദ്യം മുഖ്യമന്ത്രിയോടാണ്. പ്രവാസി ചിട്ടി ഉൾപ്പെടെയുള്ള ധനമന്ത്രിയുടെ എല്ലാ ഇടപാടിലും അഴിമതിയുണ്ട്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസക്കിന്. അഴിമതിയുടെ കാര്യത്തിൽ തോമസ് ഐസക്കും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് സംബന്ധിച്ച തുടർനടപടികൾ ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വിജിലൻസിന് ഇത് സംബന്ധിച്ച സർക്കാരിന്റെ ഉന്നതതല നിർദേശം ലഭിച്ചുവെന്നാണ് സൂചന. നേരത്തെ വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.