തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. റെയ്ഡിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് എം.ടി രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.കെ.എസ്.എഫ്.ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്. ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബിനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്. അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. അപ്പോള്‍ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി പറയുന്നു. റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെങ്കില്‍ മൂത്തവട്ട് മുഖ്യമന്ത്രിക്കാണെന്ന് എം.ടി രമേശ് പരിഹസിച്ചു. സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് ഒരു മന്ത്രി തന്നെ വിളിക്കുമ്പോള്‍ പിന്നെ മന്ത്രി സഭയ്‌ക്കെന്ത് കൂട്ടുത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കെ.എസ്.എഫ്.ഇ ചിട്ടികളും സ്വര്‍ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെ.എസ്.എഫ്.ഇയില്‍ നടക്കുന്നതെന്നും കോഴിയെ കട്ടവന്റെ തലയില്‍ പൂടയെന്ന് ആരോ പറഞ്ഞപ്പോള്‍ ധനമന്ത്രി സ്വന്തം തല തപ്പി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.