വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്താനാകില്ല. പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. മുരളീധരന്‍ സംയമനം പാലിക്കണമെന്ന കെപിസിസി അധ്യക്ഷന്റ പ്രസ്താവനയ്ക്ക് 14-ാം തിയതി വരെ സംയമനം പാലിക്കുമെന്നും കെ. മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ കെ. മുരളീധരന്‍ നേരത്തെ അതൃപതിയറിയിച്ച് രംഗത്തെത്തിയിരുന്നു.
പിന്നാലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു കെ മുരളീധരന്‍ പൂര്‍ണമായി വിട്ടു നിന്നു. തെരഞ്ഞെടുപ്പ് അടുത്തെത്തിയ പശ്ചാത്തലത്തിലാണ് മുരളീധരന്‍ നിലപാടില്‍ മയം വരുത്തുന്നത്.
പഞ്ചായത്ത് തലത്തില്‍ പരിപാടികളില്‍ പങ്കെടുക്കും. എംപിക്ക് എല്ലായിടത്തും എത്താനാകില്ല. ബാക്കി കാര്യങ്ങള്‍ പിന്നെ ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കണക്കിലെടുത്ത് അല്‍പം സംയമനം പാലിക്കാന്‍ കെ മുരളീധരന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തിന് 14 വരെ സംയമനം പാലിക്കാമെന്നായിരുന്നു മുരളീധരന്റെ മറുപടി.