ശബരിമലയിലെ സ്ഥിതി​ഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ. വാസു. 13529 തീർഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോർഡിൻ്റെ അഭിപ്രായമെന്ന് എൻ വാസു പറഞ്ഞു. നേരിയ വർധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എൻ വാസു പറഞ്ഞു. എന്നാൽ വർധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സർക്കാർ തീരുമാനിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അതിന് ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നും എൻ വാസു അറിയിച്ചു.