പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പ്രതിസന്ധിയിലാകുന്നു. നിലവില്‍ കേസന്വേഷിക്കുന്ന കേരള പൊലീസ് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും സിബിഐ അന്വേഷണം തുടങ്ങുന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്.

2000 കോടിയിലധികം രൂപയുടെ ഏറെ ഗൗരവത്തോടെയാണ് ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത ഒരു മാസത്തിനകം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ മുഴുവന്‍ പിടികൂടുകയും ചെയ്തു. നിക്ഷേപകരുടെ പരാതികളും ഹര്‍ജികളും ഹൈക്കോടതിയില്‍ നിരന്തരം എത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ ഇതുവരെ കേസ് അന്വേഷണം തുടങ്ങിയിട്ടുമില്ല. ഇതോടെ സിബിഐയില്‍ ആശ്വാസം കണ്ടെത്തിയ വഞ്ചിക്കപ്പെട്ടവര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.