ന്യൂഡല്‍ഹി: വാക്സിന് വരുന്നതു വരെ കോവിഡ് തടയാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ മഹാമാരിയെ നേരിടാന്‍ രാഷ്ട്രീയത്തിനതീതമായി സന്ദര്ഭത്തിനൊത്തുയരണമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
കോവിഡ് വ്യാപനത്തിെന്റ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലേക്കിട്ട് രക്ഷപ്പെടാന്‍ കേന്ദ്രം ശ്രമിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം. രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായിട്ടുണ്ട്. മാര്‍ച്ച് മുതല്‍ കാര്യങ്ങള്‍ മോശമായ അവസ്ഥയില്‍നിന്ന് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഡല്‍ഹിയില്‍ കോവിഡ് പടരുന്നത് തടയാന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപടികളെടുത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ കുറ്റപ്പെടുത്തി. തണുപ്പുകാലവും വായുമലിനീകരണവും ആഘോഷങ്ങളും വരുന്നത് കോവിഡ് ഏറ്റുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 15,000 കോവിഡ് കേസുകള്‍ ദിനേന വരുമെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ ഐ.സി.യുവിലെ ബെഡുകളും പരിശോധനകളുടെ എണ്ണവും കൂട്ടാന്‍ ഡല്‍ഹി തയാറായില്ല. രാജ്യത്തെ 77 ശതമാനം കോവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍നിന്നാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
എല്ലാ ദിവസവും നടക്കുന്ന ആഘോഷങ്ങളും ഘോഷയാത്രകളും ഞങ്ങള്‍ കാണുന്നുണ്ട് എന്ന് സുപ്രീംകോടതി പ്രതികരിച്ചു. 60 ശതമാനം ആളുകളും മാസ്കുകള്‍ ധരിക്കുന്നില്ല. കടുത്ത നടപടികളെടുത്തില്ലെങ്കില്‍ കേന്ദ്രം നടത്തിയ പരിശ്രമങ്ങളത്രയും പാഴാകും. ഗുജറാത്തിലെ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം സുപ്രീംകോടതി സ്വമേധയാ കേസാക്കി. ഇതാദ്യമായല്ല കോവിഡ് ആശുപത്രിയില്‍ തീപിടിത്തമുണ്ടാകുന്നതെന്നും ഇവ തടയുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ നടപടി കൈക്കൊള്ളുന്നില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.