പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പറഞ്ഞു. തെറ്റുണ്ടെന്ന് മനസിലായതുകൊണ്ടാണ് തിരുത്തിയത്. ആരെയെങ്കിലും വ്യക്തിപരമായി പഴിചാരേണ്ട കാര്യമല്ലിതെന്നും വിജയരാഘവന്‍ പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്‍വലിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന സംസ്ഥാന ഘടകത്തിന്റെ തുറന്നു പറച്ചില്‍. സദുദ്ദേശത്തോടെ കൊണ്ടുവന്ന ഓര്‍ഡിന്‍സില്‍ പിഴവുണ്ടായി. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തദ്ദേശ തെരഞ്ഞെടുപ്പ് കാര്യങ്ങളും ചര്‍ച്ച ചെയ്തു. ബിജെപിയോട് മൃദു സമീപനമാണ് യുഡിഎഫിനെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ഡിസംബര്‍ മൂന്നിന് സംസ്ഥാനത്ത് ഇടതു മുന്നണി വികസന വിളംബരം നടത്തും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നാടൊട്ടുക്ക് പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ അഞ്ചിന് സംസ്ഥാനത്ത് വാര്‍ഡ് തലങ്ങളില്‍ ഓണ്‍ലൈനിലൂടെ വെര്‍ച്വല്‍ റാലി നടത്തും. 50 ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്നും എ വിജയരാഘവന്‍ അവകാശപ്പെട്ടു.