പി പി ചെറിയാൻ
വാഷിംഗ്ടൺ ∙ നാലു വർഷത്തിലൊരിക്കൽ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്ട്രറൽ കോളേജ് ഡിസംബർ 14ന് ചേർന്ന് ബൈഡനേയും കമലാ ഹാരിസിനേയും തിരഞ്ഞെടുത്താൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

നവംബർ 26 വ്യാഴാഴ്ച വൈറ്റ് ഹൗസ് ഡിപ്ലൊമേറ്റിക് റസിപ്ഷൻ റൂമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യുഎസ് മിലിട്ടറി ലീഡർമാരുമായി ടെലികോൺഫറൻസ് നടത്തിയശേഷം റിപ്പോർട്ടർമാരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇരുപതുമിനിട്ട് നീണ്ടു നിന്ന പത്രസമ്മേളനത്തിൽ പലപ്പോഴും ട്രംപ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രൊജക്റ്റഡ് വിജയിയായ ജോ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുമോ എന്ന റോയിട്ടേഴ്സ് കറസ്പോണ്ടന്റ് ജെഫ് മേസന്റെ ചോദ്യം ട്രംപിനെ പ്രകോപിപ്പിച്ചു. പ്രസിഡന്റിനോടു ഒരിക്കലും ഈ വിധത്തിൽ ചോദിക്കരുതെന്നാണ് ട്രംപ് മറുപടി നൽകിയത്. ഇത്തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രിതൃമവും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു.

ബൈഡന് ലഭിച്ച 80 മില്യൺ വോട്ടുകൾ (റെക്കോർഡാണിത്) കൂട്ടായ അട്ടിമറിയുടെ ഫലമാണ്. സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗീകമായി സർട്ടിഫൈ ചെയ്യുന്ന തിരക്കിലാണെന്നും, അതിനുശേഷം ബൈഡന്റെ വിജയം ഔദ്യോഗീകമായി പ്രഖ്യാപിക്കും. അതുവരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞു. ഇതുവരെ ഇലക്ട്രറൽ കോളേജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ട്രംപ് ചോദിച്ചു. സുപ്രധാന സംസ്ഥാനങ്ങളിൽ ഒബാമ നേടിയതിനേക്കാൾ വോട്ടുകൾ ബൈഡൻ നേടിയെന്നതു തന്നെ അട്ടിമറി നടന്നു എന്നു വ്യക്തമാണെന്നും ട്രംപ് പറ‍ഞ്ഞു.