സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതിക്ക് അം​ഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല. പദ്ധതി യാഥാർത്ഥ്യമാക്കാനായി സമർപ്പിച്ച രൂപരേഖയിൽ ചിലവ് യുക്തിഭഭ്രമല്ല എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടികളെ പൂർണമായും പ്രതിരോധത്തിലാക്കുന്നതാണ് നീതി ആയോഗിന്റെ നിലപാട്.

വേഗ റെയിൽ പദ്ധതിക്ക് അന്തിമ കേന്ദ്രാനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങൾ സമീപ ആഴ്ചകളിൽ സംസ്ഥാന സർക്കാർ ശക്തമാക്കിയിരുന്നു. രൂപരേഖ നീതി ആയോഗ് ശുപാർശ ചെയ്താൽ അന്തിമാനുമതി ലഭിക്കുമെന്ന ഘട്ടം വരെയും കാര്യങ്ങളെത്തി. ഇതിനിടെയാണ് നീതി ആയോഗ് രൂപരേഖയിലെ ചില ഭാഗങ്ങൾ അപ്രായോഗികവും അടിസ്ഥാന സാഹചര്യങ്ങളോട് യോജിക്കുന്നതുമല്ലെന്ന് വിലയിരുത്തിയത്. പദ്ധതി വഴിയിൽ നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകും എന്ന വിധത്തിലുള്ള വിലയിരുത്തലുകളാണ് വിമർശനമായി നീതി ആയോഗ് ഉയർത്തിയിട്ടുള്ളത്. നിർമാണ ചെലവുമായി ബന്ധപ്പെട്ട ഭാഗത്താണ് പ്രധാനപ്പെട്ട വിമർശനം. ഒരു കിലോമീറ്റർ പദ്ധതി യാഥാർത്ഥ്യമാക്കാൻ 120 കോടി മതിയെന്നാണ് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പറയുന്നത്. ഇത്തരം പദ്ധതികളിൽ നീതി ആയോഗിന്റെ മുന്നിലുള്ള മാതൃകകൾ അനുസരിച്ച് എറ്റവും കുറഞ്ഞ ചിലവ് 370 കോടിയെങ്കിലും ആകും. ഒരു സാഹചര്യത്തിലും ഉദ്ദേശ ലക്ഷ്യത്തിനൊട് യോജിക്കുന്ന ഗുണനിലവാരം ഉണ്ടാക്കാൻ കേരളം നിർദേശിച്ച തുകയിൽ സാധിക്കില്ലെന്നാണ് നീതി ആയോഗ് വിലയിരുത്തൽ.

ഭൂമി എറ്റെടുക്കുന്ന ചെലവിലാണ് രണ്ടാമത്തെ പ്രധാന ഭിന്നത. വലിയ തുക ഭൂമി എറ്റെടുക്കാൻ സാധാരണ ആവശ്യപ്പെടുന്ന സംസ്ഥാനം പദ്ധതിക്കായി സമർപ്പിച്ച ഭൂമി എറ്റെടുക്കൽ തുക അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നു എന്നാണ് നൂതി ആയോഗിന്റെ വിലയിരുത്തൽ. ദേശിയ പാതയുടെ ഭൂമി എറ്റെടുക്കലുമായി താരതമ്യം ചെയ്തപ്പോൾ 25,000 കോടി എങ്കിലും വേണ്ടി വരുന്നിടത്ത് 13,000 കോടിയെ ആവശ്യം വരൂ എന്നാണ് സംസ്ഥാനത്തിന്റെ പ്രസ്താവന. അന്തിമാനുമതിക്ക് ശുപാർശ ചെയ്യാതെ രൂപരേഖ നിരീക്ഷണങ്ങൾ സഹിതം നീതി ആയോഗ് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന് മടക്കി നൽകി. നടപടിയിൽ മുൻ വിധിയില്ലെന്നും ക്യത്യമായി വിശദീകരണം നൽകാൻ കേരളത്തിന് സാധിച്ചാൽ രൂപരേഖ വീണ്ടും പരിഗണിക്കുമെന്നും നീതി ആയോഗിലെ മുതർന്ന അംഗം 24 നോട് പറഞ്ഞു.