മിഷിഗൺ ∙ പൊലീസിന്റെ നിറതോക്കിനു മുമ്പിൽ പതറാതെ ഉറച്ചു നിന്ന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹോണസ്റ്റി ഹോഡ്ജസ് (14) കോവിഡിനു മുമ്പിൽ കീഴടങ്ങി മരണം വരിച്ചു. ബ്ലഡ് ട്രാൻസ് ഫുഷൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നവംബർ 9ന് കോറോണ വൈറസ് പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോണസ്റ്റിനെ ഗ്രാൻഡ് റാപിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില ദിവസങ്ങൾക്കുശേഷം സ്ഥിതി ഗുരുതരമാകുകയും നവംബർ 22 ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

2017 ഡിസംബറിലാണ് ഹോണസ്റ്റി എന്ന പതിനൊന്നുകാരി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ഹോണസ്റ്റിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലർ കൊലപാതവുമായി ബന്ധപ്പെട്ട കേസ്സിൽ പ്രതികളായിരുന്നു. അവരെ തേടിയാണ് പൊലീസ് ഹോണസ്റ്റിയുടെ വീട്ടിലെത്തിയത്.

ഹോണസ്റ്റ് പൊലീസുമായി ഇതു സംബന്ധിച്ചു വാക്ക്തർക്കത്തിലേർപ്പെട്ടു. കറുത്ത വർഗ്ഗത്തിൽ പെട്ട കുട്ടിയായതുകൊണ്ടാണോ നിങ്ങൾ എന്നെ ഭീഷിണിപ്പെടുത്തിയത്. വെളുത്ത വർഗ്ഗത്തിൽ പെട്ട കുട്ടിയായിരുന്നുവെങ്കിൽ നിങ്ങൾ ഇതു ചെയ്യുമായിരുന്നുവോ! ഈ ചോദ്യം പൊലീസിനെ പ്രകോപിപ്പിച്ചു.

ഹോണിസ്റ്റിനു നേരെ പൊലീസ് നിറതോക്കു ചൂണ്ടിയിട്ടും കുട്ടി നിർഭയയായി നിലകൊണ്ടു. പിന്നീട് കണ്ടത് കയ്യാമം വെച്ചു ഹോണസ്റ്റിയെ കാറിലേക്ക് വലിച്ചിടുന്നതാണ്. ഇതു വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കി. പൊലീസിന്റെ ബോഡി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പതിനായിരങ്ങളാണ് സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തത്.

ഇതിനെ തുടർന്ന് ഗ്രാന്റ് റാപിഡ് പൊലീസ് അധികാരികൾ കുട്ടികളുമായി ഇടപെടുന്ന രീതിയിൽ ഭേദഗതി വരുത്തുന്നതിനും കാരണമായി. ഹോണസ്റ്റിയുടെ വേർപാട് ഞങ്ങളെ വേദനിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ അവൾ ജീസസിനു ഒപ്പമാണ് എന്നുള്ളതിൽ ഞങ്ങൾ ആശ്വസിക്കുന്നു അമ്മൂമ പറഞ്ഞു.