കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും.

കേസ് പരി​ഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരി​ഗണിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി മാറ്റണമെന്ന് കാണിച്ച സർക്കാരും നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങൾ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകർ വിചാരണ നടക്കുമ്പോൾ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

എന്നാൽ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഹൈക്കോടതി.