പി. പി. ചെറിയാന്‍
ലോക്പോർട്ട് (ഇല്ലിനോയ്സ്) ∙ പതിനായിരത്തോളം ഡോളർ വിലയുള്ള (71/2 ലക്ഷം രൂപ) പട്ടിക്കുട്ടിയെ പെറ്റ് സ്റ്റോറിൽ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പർവില്ല പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 21 ശനിയാഴ്ചയായിരുന്നു സംഭവം.

അലിബിയ ജോൺസൻ (22) പെറ്റ്‍ലാന്റ് സ്റ്റോറിൽ എത്തിയത് വളർത്തു മൃഗങ്ങളെ വാങ്ങാനായിരുന്നു. അവിടെ യെല്ലാം ചുറ്റിക്കറങ്ങിയ ഇവർ അവിടെ വളരെ വില കൂടിയ ഫീമെയ്ൽ യോക്ക്ഷയർ ടെറിയർ ഇനത്തിൽപ്പെട്ട പപ്പിയെ ജാക്കറ്റിനുള്ളിലിട്ട് പുറത്തു കടക്കുകയായിരുന്നു.

സ്റ്റോറിലെ ജീവനക്കാർ ഇതു കണ്ടെത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ പെറ്റ് സ്റ്റോറിനു പുറത്തു കടന്ന യുവതിയെ പൊലീസ് പിടികൂടി. ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെടുക്കുകയും ചെയ്തു.
ഇവർക്കെതിരെ തെഫ്റ്റ്, റീട്ടെയ്ൽ തെഫ്റ്റ് എന്നീ കുറ്റങ്ങൾ ചാർജ് ചെയ്തു കേസെടുത്തു. നോർത്തേൺ ഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ടിലാണ് യോർക്ക് ഷെയർ ടെറിയർ ആദ്യമായി ഉൽപാദിതമായത്.

സ്കോട്ട്ലാൻഡിൽ നിന്നു ജോലി അന്വേഷിച്ചു എത്തിയവരാണ് വിവിധ തരത്തിലുള്ള ടെറിയറിനെ യോർഷെയറിൽ കൊണ്ടുവന്നത്.

നോർത്ത് അമേരിക്കയിൽ ഈ ഇനത്തിൽപെട്ട പട്ടിക്കുട്ടികൾ എത്തുന്നത് 1872 ലാണ്. 1940 ൽ ഇതു പ്രിയപ്പെട്ട പെറ്റായി മാറി. 4 മുതൽ 7 പൗണ്ട് തൂക്കവും, 8 മുതൽ 9 വരെ ഇഞ്ച് ഉയരവും, 12 മുതൽ 15 വർഷം വരെ ആയുസ്സുമാണ് ഈ വർഗത്തിനുള്ളത്.