ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ 27ന് തുടരും. കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബംഗളുരു സിറ്റി സെഷന്‍സ് കോടതി വാദം കേള്‍ക്കല്‍ നവംബര്‍ 27ലേക്ക് മാറ്റിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. ഇഡിയുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും കേസ് അസാധുവാക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആവശ്യം.

എന്നാല്‍, ഇഡി ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി അറിയിച്ചു. റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ ബിനീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും.