പൊലീസ് നിയമ ഭേദഗതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. നിയമ ഭേദഗതി പിൻവലിച്ചുകൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണറെ അറിയിക്കും. ഓർഡിനൻസ് പിൻവലിക്കണമെന്ന ആവശ്യവും സർക്കാർ ഉന്നയിക്കും. മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് പിൻവലിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉൾപ്പെടെ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തി. ഇതോടെ സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് നിയമ ഭേദഗതി പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. നിയമസഭയിൽ വിശദമായ ചർച്ച നടത്തി എല്ലാ ഭാഗത്തു നിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

 

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങൾക്കും ബാധകമായതോടെയാണ് വ്യാപകമായ എതിർപ്പ് ഉയർന്നത്. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ നിർമിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.