ഐ ഫോണ്‍ സംബന്ധിച്ച അപകീര്‍ത്തി നോട്ടിസിന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മറുപടി നല്‍കിയില്ലെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേക്ക്. ക്രിമിനല്‍ കേസാണ് കോടതിയില്‍ പ്രതിപക്ഷ നേതാവ് നല്‍കുക. തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

 

പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന പ്രസ്താവന സന്തോഷ് ഈപ്പന്‍ പിന്‍വലിക്കാത്തതിന് എതിരെയാണ് കേസ്. ഇതുസംബന്ധിച്ച് വക്കീല്‍ നോട്ടീസിന് സന്തോഷ് ഈപ്പന്‍ മറുപടിയും നല്‍കിയിട്ടില്ല.

ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്‌നയ്ക്ക് കൊടുത്ത ഐ ഫോണുകളില്‍ ഒന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയെന്ന പരാമര്‍ശം സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലാണുണ്ടായിരുന്നത്. 2019ല്‍ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ദേശീയ ദിനാചരണത്തില്‍ അതിഥിയായിരുന്നു ചെന്നിത്തലയെന്നും അന്നാണ് ഐ ഫോണ്‍ നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അന്ന് തന്നെ പ്രതിപക്ഷ നേതാവ് ഇക്കാര്യം നിഷേധിച്ചിരുന്നു.