ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സന്യാസിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരു സന്യാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥര്‍ ഇവിടെ ആശ്രമത്തില്‍ മരിച്ചുവെന്നും ഒരാളുടെ നില ഗുരുതരമാണെന്നും വിവരം ലഭിച്ചതായി ജില്ലാ ഓഫീസര്‍ സര്‍വഗ്യ റാം മിശ്ര പറഞ്ഞു.

ഗുലാബ് സിംഗ് (60), ശ്യാം സുന്ദര്‍ (61) എന്നീ രണ്ട് സാധുമാരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മൂന്നാമത്തെ സാധുവായ റാം ബാബുവാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. മറ്റ് രണ്ട് പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കേസന്വേഷണം ആരംഭിച്ചതായും എസ്.എസ്.പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
ഇരുവരും ചായ കുടിച്ചതിന് ശേഷമാണ് മരിച്ചത് എന്ന് ഫോറന്‍സിക് അധികൃതര്‍ വ്യക്തമാക്കി. മരണമടഞ്ഞ ഗുലാബ് സിംഗ് കോസി കലാന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ദലൗട്ട ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ്. ശ്യാം സുന്ദറും റാം ബാബുവും ഗവര്‍ദ്ധന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പെയിന്ത ഗ്രാമവാസികളാണ്.