തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച്‌ ഹോര്‍ടികോര്‍പ്പ് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ വിനയന്‍. പോലീസ് നിയമ ഭേദഗതി മാദ്ധ്യമങ്ങള്‍ക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുതെന്ന് വിനയന്‍ പറഞ്ഞു. ‘സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതിയെന്നും വിനയന്‍ ചോദിക്കുന്നു. വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാദ്ധ്യമങ്ങള്‍ക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതി..? ഭാവിയില്‍ അതിനു പോലും ഇട നല്‍കുന്ന രീതിയിലാണ് ഈ നിയമ ഭേദഗതി എന്നത് നിര്‍ഭാഗ്യകരമാണ്.. ആര്‍ക്കും പരാതി ഇല്ലങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നിസബിള്‍ ആക്‌ട് വലിയ അപകടകാരിയാണ്..
ഈ നിയമത്തിനു വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രായോഗികമാക്കിയില്ലങ്കില്‍ അതു മാദ്ധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള കടന്നു കയറ്റമാകും എന്ന കാര്യത്തില്‍ സംശയമില്ല..

ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്‌ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്‌ട് 118 (എ) പറയുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായി മാത്രമല്ല പ്രയോഗിക്കപ്പെടുകയെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 118 എ ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ പക്ഷം. 118 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഉള്‍പ്പെടെയുള്ള ട്രോള്‍ കൂട്ടായ്മകളും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.