സ്വർണ്ണക്കടത്തിൽ കൊഫേപോസ ചുമത്തിയ നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ നൽകിയ അപ്പീൽ കൊഫേപോസ ബോർഡ് ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് ഇരുവർക്കുമെതിരെ കൊഫേപോസ കുറ്റം ചുമത്തിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. ഈ ഉത്തരവ് റദ്ധാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

സാമ്പത്തിക കേസുകളിൽ സ്ഥിരം കുറ്റവാളികളാകുന്നവർക്കെതിരെയാണ് കൊഫേപോസ ചുമത്തുന്നത്. ഇതു പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതികളെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാനാകും. കൂടാതെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകളിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ സാധിക്കില്ല. ഇതോടെയാണ് പ്രതികൾ അപ്പീലുമായി ബോർഡിനെ സമീപിച്ചത്. അപേക്ഷയെ തുറന്നെതിർക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.