സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി പറഞ്ഞു. കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇ.ഡിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബിജെപിയുമായി ചേര്‍ന്ന് കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം അവസാനിപ്പിക്കണം.

മസാലബോണ്ടിന് നിയമപരമായ അനുമതിയുണ്ട്. മസാലബോണ്ടിന് ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതി. എന്‍ഒസി അല്ലാതെ മറ്റ് എന്ത് അനുമതിയാണ് വേണ്ടതെന്നും തോമസ് ഐസക്ക് ചോദിച്ചു. വായ്പ എടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നത് കേരള നിയമസഭയോടുള്ള അവഗണനയാണ്. കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണിത്. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിന്റെ നാലാം പേജില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ നാലാം പേജില്‍ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്. അസാധാരണമായി സാഹചര്യങ്ങളില്‍ അസാധാരണമായ ഉത്തരങ്ങള്‍ നല്‍കും. സിഎജിയുടെ ഉദ്ദേശം സര്‍ക്കാരിനെ അട്ടിമറിക്കാനാണ് എന്ന ബോധ്യത്തിലാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.