ഇന്ത്യയിലെ തദ്ദേശിയ വാക്‌സിനായ ‘കോവാക്‌സിൻ’ ട്രയൽ വിവാദത്തിൽ. വാക്‌സിൻ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവയ്ക്കാതിരുന്നതാണു വിവാദങ്ങൾക്ക് വഴിവച്ചത്.

ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്. ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്‌സീൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്കു നേരത്തേ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും അസുഖത്തിന് കാരണമായതിനെ കുറിച്ച് പരിശോധനകൾ നടത്താനായി വാക്‌സിൻ പരീക്ഷണം നിർത്തിവയ്ക്കാതിരുന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്.

അതേസമയം, സംഭവം 24 മണിക്കൂറിനുള്ളിൽ ഡ്രഗ് കണ്ട്രോളറെ അറിയിച്ചിരുന്നതായി ഭാരത് ബയോടെക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.