വാഷിങ്ടൻ ഡിസി∙ അമേരിക്കയിൽ കോവി‍ഡ് വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ഡിസംബർ 26 മുതൽ നഷ്ടപ്പെടും. കൊറോണ വൈറസ് എയ്ഡ് റിലീഫ്, ഇക്കണോമിക് സെക്യൂരിറ്റി ആക്ട് എന്നീ രണ്ടു പ്രധാന ഗവണ്‍മെന്റ് പദ്ധതികൾ ഡിസംബർ 26ന് അവസാനിക്കുന്നതോടെയാണ് 12 ദശലക്ഷത്തിലധികം പേർക്ക് തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുകയെന്ന് സെൻച്വറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പാൻഡമിക്ക് അൺഎംപ്ലോയ്മെന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ 7.3 ദശലക്ഷം പേർക്കും പാൻഡമിക്ക് എമർജൻസി അൺഎംപ്ലോയ്മെന്റ് കോംപൻസേഷൻ പ്രോഗ്രാമിൽ 4.6 ദശലക്ഷം തൊഴിൽരഹിതർക്കുമാണ് ഡിസംബര്‍ 26 വരെ തൊഴിലില്ലായ്മ വേതനം ലഭിക്കുക.

അമേരിക്കയിൽ ഇപ്പോൾ 21.1 ദശലക്ഷം പേർക്കാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെ‌ലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവേ വെളിപ്പെടുത്തുന്നു.

ഭരണതലത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ തൊഴിലില്ലായ്മ വേതനം ലഭിക്കുക എളുപ്പമല്ല. കലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെയാണ് ഇതു സാരമായി ബാധിക്കുക.