ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു.