പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു.

കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.