സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല. ജയിൽ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തൽ.

ശബ്ദരേഖ ചോർന്നത് ജയിൽ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് വിലയിരുത്തൽ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം സാധ്യമല്ലെന്ന നിലപാടിൽ അധികൃതർ എത്തിയത്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനായിരുന്നു പൊലീസ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.