ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് യാത്രക്ക് അനുമതിയെന്ന് അതോറിറ്റി അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു സൗദിയിലേക്കുളള വിമാന സര്‍വീസുകള്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നില്ല. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സൗദിയില്‍ ജോലി ചെയ്യുന്നവരെ ഇന്ത്യയില്‍ നിന്നു മടക്കി കൊണ്ടുവരുന്നതിന് സൗദി എയര്‍ലൈന്‍സ് പരിമിതമായ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് മടങ്ങി വരാന്‍ അവസരം ഒരുക്കുന്നതിനാണ് വിമാന സര്‍വീസിന് അനുമതി നല്‍കിയത്.

കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യ നിര്‍ത്തിവച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം സെപ്റ്റംബറില്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുളള സര്‍വീസുകള്‍ക്ക് നിരോധനം തുടര്‍ന്നു. ഇത് ഒഴിവാക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കി.