തിരുവനന്തപുരം: കൊവിഡ് ഭേദമായവര്‍ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറ്ക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ശസ്ത്രക്രിയ,ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉളളവര്‍ക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുളളില്‍ ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്താം. അത് ആന്റിജന്‍ പരിശോധന ആയിരിക്കണമെന്നാണ് പുതിയ നിര്‍ദേശം.
കൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെയുളള പരിശോധനകളില്‍ പോസ്റ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കോവിഡ് ഭേദമായ ആള്‍ക്ക് മൂന്ന് മാസത്തിനുളളില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.