പെൻസിൽവേനിയ ∙ പെൻസിൽവേനിയയിൽ ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയ്ൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് മാത്യു ബ്രാണിൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന നിയമസഭയ്ക്ക് ഇലക്ട്രൽ കോളജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നൽകണമെന്നും ഹർജിയിൽ പറയുന്നു. അതോടൊപ്പം 2020 ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്യമം നടന്നിട്ടുണ്ടെന്നും സംസ്ഥാന ജനറൽ അസംബ്ലിക്ക് പെൻസിൽവേനിയയിലെ 20 ഇലക്ടേഴ്സിനെ തീരുമാനിക്കുന്നതിനു അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പെൻസിൽവേനിയയിൽ നിന്നും 82,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ട്രംപിനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ 20 ഇലക്ട്രറൽ വോട്ടുകളും ബൈഡൻ നേടിയിരുന്നു. ബൈഡന് 306 ഉം, ട്രംപിന് 232 ഇലക്ട്രറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പു വി‍ജയത്തെ ചോദ്യം ചെയ്തു ട്രംപിന്റെ പേഴ്സനൽ ലീഗൽ ടീം റൂഡി ഗുലാനിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജി ഞായറാഴ്ച തള്ളിയത് പുനഃപരിശോധിക്കണമെന്നും, വോട്ടെണ്ണൽ സമയത്തു റിപ്പബ്ലിക്കൻ നിരീക്ഷകർക്ക് പ്രവേശനം നിഷേധിച്ച നടപടി നിയമ വിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.