നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ പിഎ ഇന്ന് ബേക്കൽ പൊലീസിന് മുന്നിൽ ഹാജരാകും. ബി. പ്രദീപ് കുമാറിന് കഴിഞ്ഞ ദിവസം കാസർഗോഡ് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി നിർദേശം.

കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കി കളയും എന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു തൃക്കണ്ണാട് സ്വദേശിയായ വിപിൻ ലാലിന്റെ പരാതി. വിശദമായ അന്വേഷണത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്നും സർക്കാർ നേരിടുന്ന വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്നുമാണ് പ്രദീപ് കുമാർ ജാമ്യാപേക്ഷയിൽ ഉന്നയിച്ചത്.