ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷിനെതിരെ അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ ഹാജരാക്കണം. ശിവശങ്കരിന്റെ വീഴ്ച ബോധ്യപ്പെട്ടപ്പോള്‍ തന്നെ മാറ്റി നിര്‍ത്തി. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു.

അതേസമയം, ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത് എത്തി. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.