ലക്‌നൗ: മകളുടെ കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച്‌ കൊന്നു. ലക്‌നൗ സുല്‍ത്താന്‍പൂരിലാണ് സംഭവം. എത്ര ശ്രമിച്ചിട്ടും മകളുടെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹവും ഓട്ടോയില്‍ വച്ച്‌ ഭാര്യയെയും തിരഞ്ഞ് നോയിഡയിലെത്തിയപ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. 28കാരനായ ഗുപ്തയാണ് പിടിയിലായത്. സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ് ഗുപ്ത.

ഓട്ടോറിക്ഷ ഡ്രൈവറായ ഗുപ്ത ഭാര്യയ്ക്കും നാല് വയസ്സുള്ള മകള്‍ക്കുമൊപ്പം ഗോഡ കോളനിയില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു. എന്നാല്‍ 20 ദിവസം മുമ്പ് ഇയാളുടെ ഭാര്യ ഇയാളെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ പോയിരുന്നു. വ്യാഴാഴ്ച കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി. ഗുപ്ത പലതവണ ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നിര്‍ത്താനായില്ല. ഇതോടെ ഇയാള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഗുപ്തയുടെ സഹോദരന്‍ രവി വീട്ടിലെത്തിയപ്പോള്‍ അയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ഫോണ്‍ ചെയ്തപ്പോള്‍ താന്‍ കുഞ്ഞിനെ കൊന്നുവെന്നും ഭാര്യയെ തിരയുകയാണെന്നും ഇയാള്‍ തന്നോട് പറഞ്ഞുവെന്ന് രവി പോലീസിനോട് പറഞ്ഞു.